കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി

കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി

കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി
കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന പട്ടയവിതരണം.

കോന്നി:  മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.  സാധാരണജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. 
  
    കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന മണ്ഡലതല പട്ടയവിതരണം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ആറായിരം പേർക്കാണ് പട്ടയം ലഭിക്കാനുള്ളത്. കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം ലഭിക്കാനുള്ള മുഴുവന്‍ ആളുകള്‍ക്കും മൂന്ന് മാസത്തിനുള്ളില്‍ പട്ടയം വിതരണം ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. മലയോര നാടിന്റെ ദീര്‍ഘകാല ആവശ്യം സമയബന്ധിതമായി തന്നെ പരിഹരിച്ചു നല്കാന്‍ വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ദിനത്തില്‍  മൈലപ്ര, കൂടല്‍ വില്ലേജുകളിലായി മൂന്ന് പേര്‍ക്ക് വീതവും വള്ളിക്കോട്, ഐരവണ്‍ വില്ലേജുകളിലായി രണ്ട് പേര്‍ക്ക് വീതവും വി.കോട്ടയം, കോന്നിത്താഴം വില്ലേജുകളില്‍ ഒരാള്‍ക്ക് വീതവുമാണ് പട്ടയം വിതരണം ചെയ്തത്.

  യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായില്‍, സി.എസ് സോമന്‍പിള്ള, തഹസില്‍ദാര്‍ കെ.എസ് നസിയ,വില്ലേജ് ഓഫീസര്‍ രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.